Thursday, May 17, 2007

സഹീറ

കുന്നുപോലെ വളര്‍ന്നപ്പോള്‍
തീപിടിച്ചു
അച്ഛന്റെ നെഞ്ചിന്‌

പുര നിറഞ്ഞവളുടെ പുഞ്ചിരി
പുറത്തേക്കൊഴുകിയപ്പോള്‍
പടര്‍ന്നു
അമ്മയുടെ ഹൃദയത്തിലേക്കും

_________________________

ഒഴിവുദിന രാവിന്റെ
ആഘോഷത്തിമര്‍പ്പില്‍
ഇടക്കു കയറി വിറച്ചത്‌
മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു.

ഡസേര്‍ട്ട്‌ ഡിന്നറിന്റെ
സ്വാദൂറും ഗന്ധങ്ങളിലേക്ക്‌
അനുവാദമില്ലാതെ വന്ന
കരിഞ്ഞ മണം
ബലി നൃത്തച്ചുവടുകളെ
മൂടിക്കളഞ്ഞ ധൂമപാളികള്‍

എരിയുന്ന നെഞ്ചിലെ തീയണക്കാന്‍
സ്വയം കത്തിച്ചു മിനുക്കിത്തേച്ച
മേഘത്തണുപ്പിലേക്ക്‌ നീളുന്ന
തണുത്ത പാദമുദ്രകള്‍

_________________________

ആഘോഷാന്ത്യത്തില്‍
വഴി തെറ്റിയോരേകാന്തതയില്‍
കാടുപിടിച്ച തറവാടുമുറ്റം
ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്‌
ഒരു കുസൃതി നിന്നു ചിണുങ്ങുന്നു
കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്‌
ദൂരെ മാറി
എന്നെ നോക്കിച്ചിരിക്കുന്നു

പൊന്മണല്‍ ഞൊറികളില്‍
പവിഴം ചിതറിയപ്പോള്‍
നിലാവിന്റെ മനസ്സോടെ
ഞാനും ചിരിച്ചു
സഹീറക്കുട്ടീ........