Tuesday, December 19, 2006

ഒരു കേക്കിന്റെ അന്ത്യമൊഴി

(ഇന്ന് എന്റെ പിറന്നാള്‍, മരണത്തിലേക്കുള്ള ഒരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിവസം, ഒരു പിറന്നാള്‍ ആഘോഷത്തിനിടെ വീണു കിട്ടിയതാണ് ഈ കവിത)

ആഘോഷാരവങ്ങള്‍ക്കിടയില്‍
ആരു കേള്‍ക്കും
ബലിയാവുന്നവളുടെ ശബ്ദം

മുറിക്കപ്പെടുന്നതെങ്കിലും
പറയാന്‍ കാണും
എനിക്കും ചിലത്

മധുരമിശ്രണത്തില്‍
യോജ്യമായ ചൂടില്‍
പിറവി കൊണ്ടതിന്റെ
സായൂജ്യത്തെക്കുറിച്ച്

നിറങ്ങളില്‍ ഉടുത്തൊരുങ്ങിയപ്പോള്‍
സ്വന്തം സൌന്ദര്യത്തില്‍
ആര്‍ദ്രത പൂണ്ടതിനെക്കുറിച്ച്

പൊട്ടുതൊട്ട്
ആദ്യയാത്രക്കൊരുങ്ങിയതിന്റെ
ആഹ്ലാദത്തെപ്പറ്റി

സ്വീകരണമുറിയില്‍
പ്രിയനെക്കാത്തിരിക്കുമ്പോള്‍
മൂര്‍ദ്ദാവില്‍ അപ്രതീക്ഷിതം ആഴ്‌ന്നിറങ്ങുന്ന
വേദനയെക്കുറിച്ച്

അന്ത്യനിമിഷത്തില്‍ പക്ഷേ
നിങ്ങളുടെ സന്തോഷത്തില്‍
മധുരമാകാന്‍ കഴിഞ്ഞതിന്റെ
ചാരിതാര്‍ത്ഥ്യത്തെക്കുറിച്ച്

ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത്

Wednesday, December 13, 2006

കഴുകന്‍

നിലാവുള്ള രാത്രിയില്‍ മഞ്ഞുപോലെ
ദൂരെ നിന്നൊരേകാന്ത സംഗീതമായ്
ക്ലാവ് പറ്റിയ ചില ഓര്‍മ്മകളുമായ്
വീണ്ടുമവളെന്നെത്തേടിയെത്തി
മങ്ങിയ ഒരോര്‍മ്മ പതിയെ
ഒരു പടുവൃക്ഷമായി പന്തലിക്കുകയായിരുന്നു
മരവിപ്പിന്റെ നിസ്സംഗതയില്‍ നിന്നും
ജീവന്റെ കുതിപ്പിലേക്ക് മിടിക്കാന്‍ വെമ്പുന്ന
ഹൃദയത്തിലേക്ക് ബൈപാസ് ധമനിയായ്
ചുവന്ന വേരുകള്‍.


പകലിന്റെ വ്യഗ്രതയില്‍ നിന്ന്
രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക്
സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍
ആത്മാവിന്റെ തൃഷ്ണകളെ
അവളിലേക്ക് മേയാന്‍ വിടാന്‍
എനിക്കിഷ്ടമാണ്

മസ്തിഷ്കത്തിന്റെ മുറിവുകളിലേക്ക്
തീനാമ്പുകള്‍ കരിഞ്ഞിറങ്ങുമ്പോള്‍
നൃത്തശാലയിലെ അരണ്ട വെളിച്ചത്തില്‍
യൌവ്വനാംഗങ്ങളുടെ രൌദ്രതാളം
മധു ചഷകത്തിലേക്ക് ആഴ്‌ന്നു മുങ്ങുമ്പോള്‍
അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായ്
ആരുമറിയാതെ എന്റെ മുന്നിലഴിഞ്ഞു വീഴും
അപ്പോഴെല്ലാം എന്നിലൊരു കഴുകനുണരും
മഞ്ഞുമൂടിയ മലനിരകള്‍ പിളര്‍ന്ന്
അവന്റെ ചിറകുകള്‍ അങ്ങാകാശത്തോളം
കൂര്‍ത്ത നഖങ്ങളില്‍ രക്തക്കൊതി

പിന്നീട് ഒരൊറ്റ രാത്രികൊണ്ട്
അവളുടെ ഹൃദയം തിന്നു തീര്‍ക്കുന്നു
ഒരൊറ്റ വിരലിനാല്‍ കാടുകള്‍ പിഴുതു മാറ്റുന്നു
നിഗൂഡമായ ആത്മദാഹങ്ങളുടെ കാ‍ണാകയങ്ങളില്‍
അവളോടൊപ്പം മുങ്ങിത്താഴുമ്പോള്‍
ഭാവനയില്‍ വീര്‍പ്പു മുട്ടുന്ന ഒരുപാട്
അശാന്തിയുടെ കവിതകള്‍
കരളിന്റെ കീറിപ്പറിഞ്ഞ കടലാസു യന്ത്രത്തില്‍
ഏതോ കാ‍ട്ടാള നീതിശാസ്ത്രത്തിന്‍ ദിശാസൂചികള്‍

Thursday, December 7, 2006

താഴ്‌വാരം

ഈ മനോഹാരമായ താഴ്‌വാരം
എന്നെ കരയിപ്പിക്കുന്നു
ഇളം കാറ്റ് കണ്ണീര്‍ തുടയ്ക്കുന്നു
പെയ്തു വീഴുന്ന മഞ്ഞുതുള്ളികള്‍
കരളിനെ കുളിരണിയിക്കുന്നു
എന്റെ കാവ്യ സഞ്ചയങ്ങളില്‍
ഒരു പൂക്കാലമുണരുന്നു

ഇരുളിലാണ്ടുപൊയ ബാല്യത്തിന്റെ
ഊടുവഴികളില്‍ പകച്ചു നിന്ന എന്നെ
ഇവിടേക്ക് കൊണ്ടുവന്നത്
നീയാണ്
അന്നാദ്യമായ് ഞാന്‍ നിലാവ് കണ്ടു
നിലാവിന്റെ തെളിമയില്‍
തിളങ്ങുന്ന നിന്റെ മിഴികള്‍ കണ്ടു
അതിന്റെ ആഴങ്ങളിലെവിടെയോ
സ്വപ്നങ്ങളില്‍ നിന്നടര്‍ന്നുപോയ
രത്നങ്ങള്‍ കണ്ടു.

കൌമാരത്തിന്റെ ശബളിമയില്‍
നമ്മുടെ നേരമ്പോക്കുകളിലെപ്പൊഴൊ
പൊഴിഞ്ഞു വീണ
കതിര്‍മണികളില്‍ രാവ് ചുംബിച്ചു

യൌവ്വനത്തിന്റെ
അതിപ്രലോഭിത സന്ധ്യകളില്‍
ചുവന്ന നിന്‍ കവിള്‍ത്തടങ്ങള്‍
അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികള്‍
അതിലെന്‍ നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു

അനുഭൂതികളുടെ ദീപ്തസൌന്ദര്യം
ഒളീഞ്ഞും തെളിഞ്ഞുമൊരുപാട് കാലം
കാലത്തിന്റെ മഹാപ്രവാഹത്തിലെപ്പൊഴോ
രണ്ടായ് പിളര്‍ന്നപ്പോള്‍
ഞാനിപ്പുറവും നീയപ്പുറവും

Monday, December 4, 2006

ജിന്ന്

മങ്ങിയ വെളിച്ചത്തില്‍
പട്ടുമെത്തയിലേക്ക്
കുണുങ്ങി വന്നവള്‍ക്ക്
ജിന്നിന്റെ മണം

ആശ്ലേഷങ്ങളിലോരോന്നും
മിടിപ്പുകള്‍ക്കൊപ്പം
എന്റെ കടങ്ങളില്‍
ഒന്നിനു പിറകിലായ്
പൂജ്യങ്ങള്‍ വര്‍ദ്ധിച്ചു

അങ്ങിനെയാണ്
ബെക്കാടിയുടെ വീര്യവും
ഇളനീരിന്റെ മധുരവുമുള്ള
എന്റെ ചുണ്ടുകള്‍ വരളാന്‍ തുടങ്ങിയത്