Tuesday, September 25, 2007

എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌

സ്വപ്നത്തില്‍പോലും
തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം
നിന്നിലേക്ക്‌
ഞാന്‍ സമാധിയാവും

നാളെ നീ
കണ്ണാടിനോക്കുമ്പോള്‍
ചാരുതയാര്‍ന്ന
നിന്നുടല്‍
ഇരമ്പുമൊരു കടല്‍ മാത്രം

അശാന്തമായ
കടലിനെ നീ ഭയക്കും
മണമില്ലാത്ത
ഒറ്റപ്പെട്ട പൂവിലേക്ക്‌
നിന്റെ ചിത്രശലഭങ്ങള്‍ക്ക്‌
ആരും വഴികാണിക്കനുമിടയില്ല

അനശ്വരമെന്ന്
സ്വയം കബളിപ്പിക്കപ്പെട്ടത്‌
നഷ്ടപ്പെട്ടപ്പോള്‍
വാക്കുകളുടെ കൊടുംകാട്ടില്‍
നഷ്ടപ്പെട്ടുപോയ
ഒരു കവിതയെപ്പോലെ
സുന്ദരാവയവങ്ങളെല്ലാം
നിനക്കപരിചിതമാവും.

ഇനിയും
പുറംതൂവലുകളില്‍ മാത്രം
നിന്നെ കണ്ടെടുക്കാന്‍
ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍
പിന്നെ എങ്ങിനെ
നിന്നിലെ എന്നെ നീ
തിരിച്ചറിയും

Sunday, September 2, 2007

അതുകൊണ്ടാവും?

ഉണര്‍ന്നപ്പോള്‍
മുറിയിലൊകെ
പൂത്തു നില്‍ക്കുന്ന
വല്ലാത്ത സുഗന്ധം

കിടക്കുന്നതിനു മുമ്പ്‌
അന്നും ഊതിവിട്ടിരുന്നത്‌
അസ്വാസ്ഥ്യത്തിന്റെ
പുകച്ചുരുളകളായിരുന്നല്ലോ
പിന്നെങ്ങനെ?

ഉറങ്ങുന്നതിനു മുമ്പ്‌
ചോരപുരണ്ട അക്ഷരങ്ങളായ്‌
ഹൃദയത്തിലേക്ക്‌ കുത്തിക്കയറിയത്‌
ഉറുമ്പെരിക്കുന്ന കഫക്കട്ടകളായിരുന്നില്ലേ*
പിന്നെന്തുകൊണ്ട്‌?

അപരിചിതമായ
കൊടുംകാടുകളിലൂടെ
ഏതോ കുസൃതിക്കൊമ്പനോടിച്ചപ്പോള്‍
അകപ്പെട്ടുപോയത്‌
ഭൂതകാലങ്ങളുടെ കൊടും ചതുപ്പുകളിലും
പിന്നെന്തായിരിക്കും?

കുഞ്ഞു നക്ഷത്രങ്ങള്‍
ഭൂമിയില്‍
ഞങ്ങളൊഴികെ
മറ്റാരും ഉണര്‍ന്നിരിക്കരുതേ
എന്നാവും
പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക

പെയ്യാതെ വീര്‍പ്പു മുട്ടിയ
മുഴുവന്‍ മേഘങ്ങളോടുമൊപ്പമാണ്‌
ആ രാത്രി തോര്‍ന്നത്‌

മരുഭൂമിയുടെ മിടിപ്പുകളായിരുന്നു
നെഞ്ചിലമര്‍ന്നു
പരസ്പരം തണുത്തത്‌

കാത്തു കിടന്ന്
മണ്ണ് മൂടിപ്പോയവ ഓരോന്നായ്‌
ആ ആര്‍ദ്രതയില്‍ പൂവിട്ടു
അപ്പോഴായിരുന്നല്ലോ
ഞാനുണര്‍ന്നുപോയത്‌
അതുകൊണ്ടാവും
ഈ കൊതിപ്പിക്കുന്ന മണം
ഏകാന്തതയില്‍ ഒരിക്കലൂം
എന്നെ വിട്ടുപോകാതെ
അങ്ങിനെ.......

*ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘മഞ്ഞുകാലം‘